എങ്ങുനിന്നോ …..
“ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ..
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ….”
സന്ധ്യാ സമയം കഴിഞ്ഞു.രാത്രി ഇരുട്ടി. ഒരു പാവം ഭിക്ഷക്കാരന്‍-സന്യാസി ആ പാട്ടു വരുന്ന ദിശയിലുള്ള ഒരു ഭവനത്തില്‍ കയറി ചെന്നു. പൂമുഖത്ത് നിന്ന് ഉലാത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാരനോട് അപേക്ഷിച്ചു:
“മോനേ രാത്രി വളരെ വൈകി. വഴി ഇരുട്ടില്‍ മനസിലാവിണില്ല. നല്ല വിശപ്പുമുണ്ട്. എനിക്കു കുറച്ചു ഭക്ഷണവും അന്തിയുറങ്ങാന്‍ ഒരു സ്ഥലും വേണം. ” കേട്ടു നിന്ന യുവാവിനു ആ പാവത്തെ സഹായിക്കണമെന്നു തോന്നി. പക്ഷെ തന്തപ്പടി ജോലി കഴിഞ്ഞു വരണ നേരമാണു. ഇന്നു ഏല്‍പ്പിച്ച പണിയൊന്നും തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനീ ഭിക്ഷക്കാരനു ദയവു കാണിച്ചെങ്കില്‍ എന്റെ കാര്യം ‘ഗോവിന്ദ’ തന്നെ! അങ്ങിനെ അച്ഛനെ പേടിച്ചു പറ്റില്ലെന്നു പറഞ്ഞയച്ചു.
തിരിച്ചു പോയ്കൊണ്ടിരുന്ന ഭിക്ഷക്കാരന്‍ ഒരു വഴിപോക്കന്‍ എതിരില്‍ വരുന്നത് കണ്ടു. അദ്ദേഹത്തോട് വ്യസനസമേദം തന്റെ പ്രശ്നം പറഞ്ഞു. അടുത്തുള്ള വീട്ടില്‍ പോയി നിരാശനായി മടങ്ങുകയണെന്നും അറിയിച്ചു. കേട്ട മാത്രയില്‍ വഴിപോക്കന്‍ അരോടെന്നില്ലാതെ കോപകുലനായി. ഭിക്ഷുവോട് കൂടെ പോരാന്‍ ആജ്നാപിച്ചു. സന്തോഷത്തോടെ പിന്നാലെ പോയി. അതേ വീട്ടിലാണു പിന്നെയും കയറിച്ചെന്നത്. യുവാവ് രണ്ടുപേരും വരുന്നത് കണ്ട് ഇറയത്തു തന്നെ നില്‍ക്കുകയാണു. സന്യാസി ഒരു നികൃഷ്ഠ ജന്തുവിനേയെന്നപോലെ പരിഹാസ്യഭാവത്തില്‍ പയ്യനെയൊന്നു നോക്കി.
മകന്‍ പ്രതീക്ഷിച്ചതുപോലെ അച്ഛന്‍ കേറി വന്നു-വന്നില്ല, തുടങ്ങി ശകാരവര്‍ഷം. മാനം കടവു കടന്നു.
അത് മുഴുവന്‍ കേട്ടു ഭാണ്ടമെല്ലാം ഇറക്കി സന്തോഷത്തോടെ തിണ്ണയില്‍ ഇരുപ്പുറപ്പിച്ച ഭിക്ഷുവോട് അച്ഛന്‍ പറഞ്ഞു “ഇവിടേ ഞാന്‍ ആരാണെന്നു നീ മനസ്സിലാക്കണം. എന്റെ സമ്മതമില്ലാതെ നിന്നോട് പോകാന്‍ പറയാന്‍ ഇവനാരാണു? ഞാനാണു ഇവിടുത്തെ കുടുമ്പത്തലവന്‍. എന്റെ ഉത്തരവില്ലാതെ ഇവിടെ ഒരു സംഗതിയും നടക്കില്ല. അതു മനസിലാക്കിത്തരാനാണു നിന്നെ ഞാന്‍ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്. എന്താ മനസിലായോ ? “
“ ഓ നന്നായി മനസിലായേ !”
” എന്നാല്‍ നിനക്ക് പോകാം!”
“ങേ…! അങ്ങിനേയാണോ ? തമ്മില്‍ ഭേദം പയ്യന്‍ തന്നെ!”