Archive for February, 2007

തീപ്പെട്ടി

February 17, 2007

നാഗരിതക്ക്‌ അടിസ്ഥാനം ‘തീ’ ആണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പക്ഷെ തീ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ വരുത്തിവെക്കുന്ന ആപത്തോ അതിഭയങ്കരമാണുതാനും.അങ്ങിനെയുള്ള തീയെ മെരുക്കി തീപെട്ടിലാക്കി കീശയില്‍ വെച്ചു നടക്കുവാന്‍ സുലഭമായി ഇന്നു നമുക്കു കഴിയുന്നു.
Theeppetti

ചെന്നയ്‌ക്ക്‌ വടക്കു ഭാഗത്തായി ഒരു റെയില്‍വേ സ്റ്റേഷനുണ്ട്‌. പേര്‌ ‘വിംകോ നഗര്‍’. അടുത്തുള്ള നല്ല പഴക്കമുള്ള ഒരു തീപ്പെട്ടിക്കമ്പനിയുടെ പേരാണ്‌ വിംകോ (Wimco) .Western India Match Co ആണ്‌ 1975-ല്‍ വിംകോ (Wimco) ആയത്‌. ആ കമ്പനിയുടെ ചിമ്‌നിയും ഷെഡുകളുമൊക്കെ നാട്ടില്‍ക്കാണാവുന്ന ഓട്ടുകമ്പനിയുടേതു പോലിരുക്കും. വെള്ളക്കാരന്‍ ഇന്ത്യ വിടുന്നതിന്‌ മുന്‍പേയുള്ള ഈ കമ്പനിക്ക്‌ വേണ്ടത്ര പരിഷ്‌കാരം ഇനിയും വരുത്തിയിട്ടില്ല. ആദ്യമായിട്ട്‌ ചേക്കേറിയ മലയാളികള്‍ക്ക്‌ ഒര്‌ അഭയകേന്ത്രം കൂടിയായിരുന്നു ഈ സ്ഥാപനം. എതിര്‍വശത്താണ്‌ മാമ്മന്‍ മാപ്പിളയുടെ MRF ടയര്‍ കമ്പനി.

തീയുണ്ടാക്കാന്‍ മരക്കൊമ്പിന്റെ വിടവില്‍ ഗന്ധകം വെച്ചുരസിയാല്‍ മതിയെന്ന് 1430 വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ ചൈനക്കാര്‍ക്കറിയാമായിരുന്നു. പാരീസിലെ കെ ചേന്‍സല്‍ ആണ്‌ ആദ്യമായി ഒരു ചെറിയ പെട്ടിക്കുള്ളില്‍ തീക്കൊള്ളി രൂപാന്തരപ്പെടുത്തിയെടുത്തത്‌.ഈ തീക്കൊള്ളി സള്‍ഫ്യൂറിക്‌ ആസിഡില്‍ മുക്കിവേണം കത്തിക്കാന്‍.

ഉരസിക്കത്തിക്കുന്ന തീക്കൊള്ളിയും പെട്ടിയും ഉണ്ടാക്കി തീപ്പെട്ടിയുടെ ജനയിതാവായത്‌ ജോണ്‍ വാക്കറാണ്‌. ഇംഗ്ലണ്ടുകാരനായ ഇദ്ദേഹം 1827-ലാണ്‌ ഇതുണ്ടാക്കിയത്‌. പരുപരുത്ത പ്രതലത്തില്‍ ഉരസിയാല്‍ ഈ തീക്കൊള്ളി കത്തിക്കാം. ഫ്രിക്‌ഷന്‍ മേച്ചസ്‌ എന്നാണിതിനെ വിളിച്ചിരുന്നത്‌. വ്യാപരരീതിയില്‍ ‘ലൂസിഫര്‍’ എന്ന പേരോടെ ഇതിന്റെ പേറ്റന്റ്‌ സാമുവല്‍ ജോണ്‍സ്‌ കരസ്ഥമാക്കി. ആന്റിമണി സള്‍ഫൈഡ്‌, പൊട്ടാസിയം ക്‌ളോറൈറ്റ്‌, എന്നീ രാസവസ്തുക്കളുടെ മിശ്രിതം പശയുപയോഗിച്ച്‌ കൊള്ളിയുടെ അറ്റത്ത്‌ പിടിപ്പിക്കുകയാണ്‌ ഇതിന്റെ രീതി. ഉഗ്ര സ്പോടക സ്വഭാവമുള്ള ഈ തീപ്പെട്ടി പല‍ അപായങ്ങള്‍ക്കും കാരണമായി. തുടര്‍ന്ന് വൈറ്റ്‌ ഫോസ്‌ഫറസ്‌ കൂടെ ചേര്‍ത്തു പ്രശ്നം പരിഹരിച്ചു. എങ്കിലും മാരകവിഷവസ്തുവായ വൈറ്റ്‌ ഫോസ്‌ഫറസ്‌ കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യഹാനിക്കും അന്തരീക്ഷ മലിനീകരണത്തിനും ഹേതുവായതോടെ നിര്‍ത്തലാക്കേണ്ടി വന്നു.

അതിന്‌ പോംവഴിയായാണ്‌ ഇന്നത്തെ സേഫ്റ്റി മാച്ച്‌ തീപ്പെട്ടി രംഗപ്രവേശനം ചെയ്യുന്നത്‌. 1844-ലണ്‌ ഇത്‌. സ്വീഡിഷ്‌ നാട്ടുകാരനായ ഗുസ്‌താഫ്‌ എറിക്ക്‌ പാസ്‌പ്‌ ആണിതിന്റെ രൂപകര്‍ത്താവ്‌. അതിനെ ഒന്നു കൂടി ഇമ്പ്രൂവ്‌ ചെയ്തെടുത്തത്‌ ജോണ്‍ എഡ്വേര്‍ഡ്‌ ലന്‍ഡ്‌സ്‌റ്റ്രോം എന്ന ആളാണ്‌.

ഫ്രിക്‌ഷന്‍ മേച്ചസ്‌ പോലെ അബദ്ധത്തില്‍ ഉരസിയാല്‍ കത്തുകയില്ല എന്നര്‍ഥത്തിലയിരിക്കാം സേഫ്റ്റി മാച്ച്‌ തീപ്പെട്ടിയെന്ന് ഇതിനെ വിളിക്കുന്നത്‌. ‘Karborisd for safety’ എന്ന് ‘വിംകൊ’ കമ്പനിയുടെ തീപ്പെട്ടിമേലെ ലേബളൊട്ടിയതു കണാം. Ship, Homelites, Tekka, Horsehead, Three Mangoes, Cheeta Fight, Kapas, Arrow ഇതൊക്കെ വിംകോ ബ്രേന്റ്‌ തീപ്പെട്ടികളാണ്‌.

ബബ്‌ള്‍ ഗം

February 8, 2007

ച്യൂയിംഗ്‌ ഗം, ബബ്‌ള്‍ ഗം, ചിക്ക്‌ലെറ്റ്‌ ഇങ്ങനയൊക്കെ പേരുള്ള കുറെ മിഠായി സാധനങ്ങള്‍ വിപണിയിലുണ്ട്‌. കുട്ടികളെയും ചെറുപ്പക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ഈ ചോക്ക്‌ളേറ്റ്‌ വായിലിട്ട്‌ ചവച്ചു ചവച്ചു താടിയെല്ലുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ തുപ്പിക്കളയുന്നത്‌ ഒരു ഫേഷനാണ്‌. മുറുക്കി തുപ്പുന്നവരെ കണ്ടാല്‍ നമുക്ക്‌ അറപ്പും വെറുപ്പും തോന്നിയേക്കാം. എന്നാല്‍ ച്യൂയിംഗ്‌ ഗം ചവ്ക്കുന്നത്‌ സ്റ്റാറ്റസ്‌ കൂട്ടുകയേ ഉള്ളു. ബ്രിട്ടാനിയ പോലുള്ള കമ്പനികളാണ്‌ ഈ വ്യാപരത്തിന്റെ പിന്നില്‍!

ച്യൂയിംഗ്‌ ഗം എന്നത്‌ എന്താണു? സപ്പോട്ട മരത്തിന്റെ പാലാണ്‌ പശയാക്കി ഇതിനുവേണ്ടി ഉപയോഗിക്കുന്നത്‌. പലതരത്തിലുള്ള സപ്പോട്ട മരങ്ങളുണ്ട്‌. മെക്സിക്കോ നാട്ടില്‍ നിന്നായിരുന്നു അദ്യമായി ഒരു കപ്പല്‍ നിറയെ ഈ പാല്‍ ശേഖരിച്ചു അമേരിക്കയിലെത്തിച്ചത്‌.അവിടെ ചിക്ക്‌ള്‍ എന്നാണു ഈ പാലിന്‌ പറയുന്നത്‌.

1855-ല്‍ മെക്സിക്കോയില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു ഭരണാധികാരിയാണ്‌ സാന്റാ ആന്ന. അദ്ദേഹം അമേരിക്കയില്‍ അഭയം തേടി. അവിടെ അദ്ദേഹത്തിന്റെ കൂട്ടുകാരനാണ്‌ കുടില്‍ വ്യവസായത്തിലേര്‍പ്പെട്ടിരുന്ന തോമസ്‌ ആഡംസ്‌. റബ്ബറിന്റെ പണിയിലേര്‍പ്പെട്ടിരുന്ന ആഡംസിനോട്‌ ചിക്കിള്‍ റബ്ബറിനുപകരമൊ മറ്റേതെങ്കിലും തരത്തിലോ ഉപയോഗപ്പെടുത്താന്‍ വഴികണ്ടെത്താന്‍ ആവശ്യപ്പെട്ടു. മേല്‍പറഞ്ഞതുപോലെ ഒരു കപ്പല്‍ നിറയേ ചിക്ക്‌ള്‍ അങ്ങിനെ ആഡംസിന്‌ കിട്ടി. എങ്കിലും റബ്ബര്‍ പോലെ ഉപയോഗിക്കാനുള്ള ശ്രമം മുഴുവതും പരാജപ്പെട്ടു. നിരാശക്കിടയില്‍ ഒരു ദിവസം ആ പശ താനറിയാതെ ആഡംസ്‌ കടിച്ചുപോയി. സ്വാദ്‌ നന്നായിട്ടുണ്ടായിരുന്നു. അതോടെ അദ്ദേഹം മറ്റു വഴികള്‍ ചിന്തിക്കാന്‍ പ്രേരിതനായി.

ഒരു കടക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ യാദൃച്ഛികമായി അവിടെ നിന്നും ഒരു കുട്ടി ച്യുയിഗ്‌ ഗം പോലുള്ള ചോക്ക്‌ളേറ്റ്‌ വാങ്ങിക്കുന്നത്‌ കണ്ടു. ആഡംസിന്റെ വഴിത്തിരിവായിരുന്നു ആ ദൃശ്യം. തുടര്‍ന്നുള്ള മാര്‍കെറ്റിംഗ്‌ പ്രക്രിയയാണ്‌ ചിക്ക്‌ലെറ്റ്‌ എന്നും ബബ്‌ള്‍ ഗം എന്നുമൊക്കെയുള്ള പേരില്‍ ലോകമൊട്ടുക്കുമുള്ള പട്ടിക്കാട്ടിലെ പെട്ടിക്കടമുതല്‍ പട്ടണത്തിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുവരെ എത്തിയത്‌.

ഇപ്പോള്‍ വില കൂടിയ ച്യൂയിംഗ്‌ ഗമ്മില്‍ മാത്രമേ ചിക്ക്‌ള്‍ പോലുള്ള മരക്കറകള്‍ ഉപയോഗിക്കുന്നുള്ളു. കൃത്രിമപ്പശകളാണ്‌ മറ്റ്‌ പലതിലും.

ആര്‍ ഡി എക്സ്‌

February 5, 2007

ഇന്നത്തെ ദിനപത്രത്തില്‍ നിന്നുള്ള ഒരു പ്രധാന വാര്‍ത്തയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

“ഡല്‍ഹിയിലെ തിരക്കേറിയ ഐ.ടിഒ.യില്‍ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്‌ സമീപമായി പോലിസും തീവ്രവാദികളും ഏറ്റുമുട്ടല്‍ ഉണ്ടായി. പിടിയിലായവരില്‍നിന്ന്‌ മൂന്നു കിലോ ആര്‍.ഡി.എക്സും ഹാന്റ്‌ ഗ്രനേഡുകളും പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു…”

“ആര്‍ ഡി എക്സ്‌! ” പേരു കേട്ടാലെ ഞെട്ടിപ്പോകും. ഇന്നുപയോഗിക്കുന്ന എറ്റവും ശക്തിയേറിയ സ്പോടകവസ്തുക്കളില്‍ പെട്ടതാണ്‌ ആര്‍ ഡ്‌ എക്സ്‌ പേരിലറിയപ്പെടുന്ന സൈക്ലോ ട്രൈ മെഥിലിന്‍ ട്രൈ നൈട്രാമിന്‍.

നമ്മുടെ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഒരു ഭയങ്കര രാസവസ്തുവാണ്‌ ആര്‍ ഡി എക്സ്‌. ഇതിനെ ആര്‍ ഡ്‌ എക്സ്‌ എന്ന ഓമനപ്പേരില്‍ അറിയാന്‍ കാരണമെന്താണ്‌? ഒരു പക്ഷെ റിസേര്‍ച്ച്‌ നടത്തിയിരുന്ന റിസേര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ (R&D) ലെബോറട്ടറിക്കാരന്‍ സാമ്പിളിന്‌ നമ്പറിട്ടത്‌ RD-1,RD-2 ഇങ്ങനെയായിരിക്കാം. നമ്പറിടുന്നതിനു മുന്‍പ്‌ പൊട്ടിത്തെറിച്ചതു കൊണ്ട്‌ ആ സാമ്പിളിന്‌ ഏക്സ്‌ (Exploded എന്ന അര്‍ഥത്തില്‍) കൂട്ടിച്ചേര്‍ത്തെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അതെങ്ങനെയായാലും ആര്‍ ഡ്‌ എക്സ്‌ എന്നു കേട്ടാല്‍ ഞെട്ടാത്തവാര്‍ ആരുമില്ല.

1890-ല്‍ ഹാന്‍സ്‌ ഹെന്നിംഗ്‌ എന്ന ജര്‍മന്‍കാരനാണത്രെ ഇതു ആദ്യമായി നിര്‍മ്മിച്ചത്‌. അപ്പോള്‍ അതിന്റെ സ്പോടക ശക്തിയെക്കുറിച്ച്‌ ആര്‍ക്കും അറിയുമായിരുന്നില്ല. ഒരു മരുന്നായിട്ടാണ്‌ ഹെന്നിംഗ്‌ ഇതുപയോഗിച്ചിരുന്നത്‌. 1920-ന്‌ ശേഷമാണ്‌ അതിശക്തിയുള്ള സ്പോടകവസ്തുവെന്ന നിലയില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതും പ്രതിരോധാവശ്യങ്ങള്‍ക്ക്‌ ഇത്രയധികം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും.